Header Ads

പെരുമ്പുഴയില്‍ വിരമിച്ച അധ്യാപക ദമ്പതിമാരുടെ വീട്ടില്‍ മോഷണം.

പെരുമ്പുഴ : തുടര്‍ച്ചയായി രണ്ടാം ദിവസവും കുണ്ടറയില്‍ സമാനരീതിയില്‍ നടന്ന മോഷണത്തില്‍ വിരമിച്ച അധ്യാപക ദമ്പതിമാരുടെ രണ്ടുലക്ഷം രൂപയും രണ്ടുപവന്റെ കമ്മലുകളും നഷ്ടപ്പെട്ടു. പെരുമ്പുഴ അറ്റോണ്‍മെന്റ് ആശുപത്രിക്ക് സമീപം സത്യരാജന്റെയും പൊന്നമ്മയുടെയും കൃഷ്ണഗിരി വീട്ടിലാണ് ചൊവ്വാഴ്ച മോഷണം നടന്നത്.

വീടിന്റെ ഗേറ്റ് പുറത്തുനിന്നു പൂട്ടി ബന്ധുവിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അഞ്ചലില്‍ പോയിരിക്കുകയായിരുന്നു ഇരുവരും. മോഷ്ടാക്കള്‍ ഗേറ്റ് അകത്തുനിന്നു കുറ്റിയിട്ടശേഷം മുന്‍വശത്തെ കതകിന്റെ പൂട്ടുപൊളിച്ചാണ് വീട്ടില്‍ കടന്നത്. രണ്ടു കിടപ്പുമുറികളിലെയും അലമാരകളുടെ പൂട്ടുതകര്‍ത്തശേഷമാണ് പണവും സ്വര്‍ണവും മോഷ്ടിച്ചത്.

രാത്രി എട്ടരയോടെ തിരിച്ചെത്തിയ കുടുംബാംഗങ്ങള്‍ പൂട്ട് തുറന്നെങ്കിലും ഗേറ്റ് തുറക്കാന്‍ കഴിഞ്ഞില്ല. മതില്‍ ചാടിക്കടന്നാണ് അകത്തെ കുറ്റിയെടുത്തത്. മുന്‍വശത്തെ വാതില്‍ തുറന്നനിലയിലായിരുന്നു. പെന്‍ഷന്‍ വാങ്ങിയതും ചിട്ടിപിടിച്ചതുമായ തുകയാണ് നഷ്ടപ്പെട്ടത്. കുണ്ടറ പോലീസില്‍ പരാതി നല്‍കി.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെത്തി തെളിവെടുത്തു. കഴിഞ്ഞദിവസം കളരി ക്ഷേത്രത്തിനുസമീപത്തെ വീട്ടില്‍ നടന്ന മോഷണത്തില്‍ 25,000 രൂപ നഷ്ടപ്പെട്ടിരുന്നു. പിന്‍വശത്തെ കതകുപൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വീട് അരിച്ചുപെറുക്കുന്നതിനിടെ കുടുംബാംഗങ്ങള്‍ തിരിച്ചെത്തി. ഇതോടെ കിട്ടിയതുമായി മോഷ്ടാക്കള്‍ കടക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല